കൊച്ചി: ശ്രീലങ്കന്‍ തീരത്ത് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകര്‍ന്ന ഇറേനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ഡേനയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവികസേനയും രംഗത്ത്. അപകടവിവരം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്ന് നാവികസേന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ നാലിനു പുലര്‍ച്ചെയാണ് ഐആര്‍ഐഎസ് ഡേനയില്നിന്നുള്ള അപായ സന്ദേശം കൊളംബോയിലെ മാരിടൈം റസ്ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്ററില്‍ ലഭിച്ചത്. ശ്രീലങ്കയുടെ സെര്‍ച്ച് ആന്‍ഡ് റസ്ക്യൂ മേഖലയില്‍, ഗാലെ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു മാറിയാണ് കപ്പല്‍ ഉണ്ടായിരുന്നത്.
തകര്‍ന്ന കപ്പലിലെ ജീവനക്കാരെ കണ്ടെത്തുകയെന്ന മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ നാവികസേന ഈ ദൗത്യത്തില്‍ പങ്കുചേരുന്നതെന്നും രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അധികൃതരുമായുള്ള ഏകോപനം തുടരുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ശ്രീലങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചിലിനായി നാലിനു രാവിലെ പത്തിന് ഇന്ത്യന്‍ നാവികസേന ദീര്‍ഘദൂര സമുദ്രനിരീക്ഷണ വിമാനം വിന്യസിച്ചു. ജീവന്‍രക്ഷാ ബോട്ടുകളുമായി മറ്റൊരു വിമാനത്തെയും അടിയന്തര സാഹചര്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ അപകടമുണ്ടായ സ്ഥലത്തിനു സമീപമുണ്ടായിരുന്ന ഐഎന്‍എസ് തരംഗിണിയെ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.
നാലിന് വൈകുന്നേരം നാലോടെ കപ്പല്‍ തെരച്ചില്‍ മേഖലയിലെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് കൊച്ചിയില്‍നിന്ന് ഐഎന്‍എസ് ഇക്ഷക് പുറപ്പെടുകയും നിലവില്‍ ആ പ്രദേശത്തു തെരച്ചില്‍ തുടരുകയും ചെയ്യുന്നുവെന്നും നാവികസേന വ്യക്തമാക്കി.